ഹൈദരാബാദ്: ബിഹാറിൽ തിരിച്ചടി നേരിട്ട കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിൽ നേട്ടം. തെലുങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ നവീൻ യാദവ് 2,995 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.
ബിആർഎസ് സ്ഥാനാർഥി സുനിതയെയും ബിജെപി സ്ഥാനാർഥി ലങ്കാല ദീപക് റെഡ്ഡിയെയുമാണ് നവീൻ പിന്തള്ളിയത്. 58 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ബിആർഎസിന്റെ സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോപിനാഥിന്റെ ഭാര്യയാണ് സുനിത.
അതേസമയം, രാജസ്ഥാനിലെ അന്ത ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിൻ മുന്നിലാണ്. 5,049 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. സ്വതന്ത്ര സ്ഥാനാർഥി നരേഷ് മീണയും ബിജെപി സ്ഥാനാർഥി മോർപാൽ സുമനുമാണ് പിന്നിൽ.